February 3, 2012 Post By: സിനു

ഓര്‍മ്മകളുടെ കുന്നിക്കുരുമണികള്‍


പുറത്തു ചാറ്റല്‍മഴ പെയ്തിറങ്ങുന്നു.. മിഴി പൂട്ടാനെനിക്ക് കഴിയുന്നില്ല നിമിഷങ്ങള്‍ക്ക് പോലും വര്‍ഷങ്ങളുടെ ദൂരം...വിരഹത്തെ പിന്നിലേക്ക്‌ തള്ളിവിട്ടു എന്നേയും നിന്നരികിലേക്ക് കൊണ്ടുപോവാനുള്ള അനുമതിപത്രവുമായി നീയെത്താറായെന്നു പറഞ്ഞപ്പോള്‍ പടിവാതില്‍ കടന്നു നീ വരുമ്പോള്‍ നിന്നരികിലേക്ക് ഓടിയെത്താന്‍ വെമ്പുകയായിരുന്നു എന്‍ മനസ്സ്.

ഞാന്‍ തനിച്ചായപ്പോള്‍ എന്റെ ദുഖങ്ങളില്‍ എനിക്ക് കൂട്ടായി നിന്റെ ഓര്‍മ്മകള്‍ മാത്രമായിരുന്നു. പറയാനൊരുപാടുണ്ടായിരുന്നെനിക്ക്. നീ പോയതുമുതല്‍ എന്നരികിലെത്തുന്ന നാളുകളെണ്ണി നിന്റെ വരവിന്റെ ദിനവും സ്വപ്നം കണ്ടിരിക്കുകയായിരുന്നു ഞാന്‍
നിമിഷങ്ങള്‍ നീങ്ങുന്നില്ലെന്നു തോന്നിയപ്പോള്‍ വെളുത്ത ജാലകവിരി നീക്കി ജാലകം തുറന്നു നീ വരുന്നതും കാത്തു ഞാന്‍ പുറത്തേക്കു നോക്കിയിരുന്നപ്പോള്‍ മഴയില്‍ നനഞ്ഞു നില്‍ക്കുന്ന മരങ്ങളും,ഇലത്തുമ്പില്‍ നിന്നും ഇറ്റിവീഴാന്‍ മടിക്കുന്ന ജലകണങ്ങളും,മഴമുത്തുകള്‍ കൈ  കുമ്പിളിലാക്കി നില്‍ക്കുന്ന ചേമ്പിലയും കാണാമായിരുന്നു.


പ്രണയം ഉള്ളിലൊളിപ്പിച്ചു ഒരു പുഞ്ചിരിമാത്രമെനിക്ക് സമ്മാനിച്ചുകൊണ്ട് എന്നരികിലൂടെ നീ ഒരുപാടുതവണ കടന്നു പോയി... പിന്നെയൊരു പുതുമഴയില്‍ നനഞ്ഞോടിവന്നു നീയെന്റെ കുടക്കീഴില്‍ കയറിയതും അന്നാദ്യമായ്‌ ഇഷ്ട്ടമാണെന്നു എന്റെ കാതില്‍ മൊഴിഞ്ഞതും ഞാനെന്നുമോര്‍ക്കാറുണ്ട്. മധുവൊഴുകുന്ന ശബ്ധത്തില്‍ നീയെന്നെ ഇഷ്ട്ടമാണെന്നു പറഞ്ഞപ്പോഴും എന്റെ നോട്ടം നിന്റെ തേജസ്സാര്‍ന്ന കണ്ണുകളിലേക്കായിരുന്നു.എന്‍ കണ്പോളകള്‍ ചേര്‍ത്തടക്കാതെ ഒരുപാട് നേരം ആ മിഴിയിലേക്ക് തന്നെ നോക്കിയിരിക്കാന്‍ ഞാനാഗ്രഹിച്ചു..പക്ഷെ അപ്പോഴേക്കും എന്നോടുള്ള ഇഷ്ട്ടം മൊഴിഞ്ഞു നീ നടന്നകന്നിരുന്നു. അന്നു നീ മഴനനഞ്ഞ് നടന്നു കയറിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു.!

പിന്നീടുള്ള ഉറക്കം വരാത്ത രാത്രികള്‍ക്ക് നിന്റെ മുഖമായിരുന്നു. ഉറങ്ങിയാല്‍ കാണുന്ന സ്വപ്നങ്ങളില്‍ നിറയെ നീ മാത്രമായിരുന്നു.എത്രയെത്ര സ്വപ്നങ്ങളാ ഞാന്‍ നിനക്കായ് നെയ്തുകൂട്ടിയത്. ആ രാത്രി തീരാതിരുന്നെങ്കിലെന്നു ഞാനാശിച്ചു പോവാറുണ്ടായിരുന്നു.

പിന്നേയൊരു മഴക്കാലത്തായിരുന്നുവല്ലോ എന്റെ കഴുത്തില്‍ നീ മഹര്‍മാലണിയിച്ചതും നമ്മളൊരുമിച്ചു ജീവിതം തുടങ്ങിയതും..! പരസ്പരം സ്നേഹിച്ചും കണ്ടും കൊതിതീരും മുമ്പേ എനിക്ക് കൂട്ടായിരുന്ന നിന്നെ പ്രവാസം തേടിയെത്തി.എന്നെ മാറോടടുക്കി മിഴികള്‍ ഈറനണിയിച്ചു നീയെന്നോട് യാത്ര ചോദിച്ചപ്പോഴും ഹൃദയം പൊട്ടി നിശബ്ദമായി കരഞ്ഞു നിന്നെ ഞാന്‍ യാത്രയാക്കി.

ഇന്നീ പ്രവാസ മരുഭൂമിയില്‍ നനുത്ത ചാറ്റല്‍മഴ പെയ്തപ്പോള്‍ നീയും ഞാനുമടങ്ങിയ നമ്മുടെ കൊച്ചുലോകമായ ഫ്ലാറ്റിന്റെ അകത്തളത്തിലിരുന്നു എന്റെ മടിത്തട്ടില്‍ നിന്റെ തലചായ്ച്ചു മുടിയിഴകളില്‍ എന്‍ വിരലുകളോടിച്ചു സ്വപ്നം മയങ്ങുന്ന നിന്റെ കണ്ണുകളിലേക്കു നോക്കിയിരുന്നപ്പോള്‍ മനസ്സ് അറിയാതെ ഓര്‍മ്മകളുടെ കുന്നിക്കുരുമണികള്‍ പെറുക്കി..!!



0
December 11, 2011 Post By: സിനു

നിനക്കായ്....


11/12/2011
ജിദ്ദ

എന്റെ പ്രിയ കൂട്ടുകാരീ..

നിന്റെ മൌനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. നിന്നെയോര്‍ത്ത് എന്റെ മനസ്സ് തേങ്ങുകയാണ്. ഞാന്‍ നിന്നെ കുറിച്ച്ചോര്‍ക്കാത്ത ദിനങ്ങളില്ല. എന്നെ നീ മറന്നു പോയോ..? ഓരോ ദിവസവും മണിക്കൂറുകളോളം സംസാരിച്ചിരുന്ന നമ്മള്‍ ഒന്ന് നേരില്‍ കണ്ടിട്ടും മിണ്ടിയിട്ടും നാളെത്രയായി..എത്ര തിരക്കിലായിരുന്നാലും ഓടി വന്നു നീയെനിക്ക് വിളിക്കാറുണ്ടായിരുന്നില്ലേ, ഇടക്കെങ്കിലും തമ്മില്‍ കണ്ടില്ലെങ്കില്‍ എന്തൊശ്വസ്ഥതയായിരുന്നു നമുക്ക്.. ഇത്തിരി നാളായി നിനക്കെന്തു പറ്റി..?

നീ തിരക്കിലാണെന്നെനിക്കറിയാം നിന്റെ തിരക്കിനിടയില്‍ എന്നെ നീ ഓര്‍ക്കേണ്ടാ.. എനിക്ക് പരിഭവമില്ല. നിന്നെ ഞാന്‍ മനസ്സിലാക്കുന്നു.. പക്ഷെ ഒത്തിരി തവണ നീയെന്നെ കണ്ടിട്ടും ഒരു വാക്കുപോലും പറയാതെ എന്നില്‍ നിന്നകന്നു നില്‍ക്കുന്നു. നീ മിണ്ടാതെ പോവുമ്പോ എന്റെ ഹൃദയം എത്രമാത്രം വേദനിച്ചിട്ടുണ്ടെന്നറിയോ... ആരോടും പറയാതെ ആരുമറിയാതെ കരഞ്ഞിട്ടുണ്ട് ഒരുപാട് ഞാന്‍ അതിന്റെ പേരില്‍.. കാണുമ്പോള്‍ നിന്റെ ഒരു ചെറു പുഞ്ചിരി മാത്രം മതിയെനിക്ക് എങ്കില്‍ എനിക്കാശ്വസമായേനെ.. എനിക്ക് നിന്നോടുള്ള സ്നേഹം ഒരു കൂട്ടുകാരിയോട് തോന്നുന്നത് മാത്രമായിരുന്നില്ല. എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ച എന്റെ സഹോദരിയോടെന്ന പോലെയായിരുന്നു..അതുകൊണ്ടാവണം നിന്റെ മൌനം എന്നെ ഇത്രയേറെ വേദനിപ്പിക്കുന്നത്.

ഈ ഫ്ളാറ്റിനകത്തെ നിറഞ്ഞ ഏകാന്തതയില്‍ സൌഹൃദം എനിക്ക് വലിയൊരാശ്വാസം തന്നെയാണ്. മരുഭൂമിയിലെ മഴത്തുള്ളികളായി കിട്ടിയ എന്റെ സുഹൃത്തുക്കളില്‍ ഞാനേറെ സ്നേഹിച്ചതും നിന്നെ തന്നെയായിരുന്നു. നിദ്രയില്‍ പോലും നീയെന്റെ കൂടെയുണ്ടാവാറുണ്ട്, നമ്മള്‍ ഒരുപാട് സംസാരിക്കാറുണ്ട്. എനിക്കറിയാം നീയുമെന്നെ സ്നേഹിച്ചിരുന്നെന്നു..എന്താണ് കൂട്ടുകാരീ എന്നില്‍ നിന്നകലാന്‍ കാരണം? എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്..? എന്നില്‍ നിന്നും വാക്ക് കൊണ്ടോ പ്രവര്‍ത്തികൊണ്ടോ എപ്പോഴെങ്കിലും നിന്നെ വേദനിപ്പിച്ചുവോ? അറിഞ്ഞു കൊണ്ട് ഞാനാരേയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല..എന്നില്‍ നിന്നും ഇഷ്ട്ടപ്പെടാത്തതായി എന്തെങ്കിലും തോന്നിയിരുന്നുവെങ്കില്‍ ഒരു കൂടെപ്പിറപ്പിനോടെന്ന പോലെ എന്നോട് പറയാമായിരുന്നില്ലേ ? ഞാന്‍ തിരുത്തുമായിരുന്നല്ലോ....!

കണ്ടിട്ടും നീ മിണ്ടാതെ പോകുമ്പോള്‍ എന്റെ കൂട്ട് നിനക്കിഷ്ട്ടമാവുന്നില്ല എന്ന തോന്നല്‍ കൊണ്ടാണ് ഞാന്‍ നിന്നെ വിളിക്കാന്‍ ഭയപ്പെടുന്നത്. നിന്റെ സുഖ വിവരങ്ങളറിയാനായി ഞാന്‍ നിനക്കൊരു മെയില്‍ അയച്ചു ഇത്തിരി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി വരാതായപ്പോ തിരക്കിലായതിനാല്‍ നീ കണ്ടില്ലെന്നു തോന്നിയപ്പോഴാ നിന്റെ മൊബൈലിലേക്ക് എസ് എം എസ് വിട്ടത് . നീ തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിച്ചു.. വിളിച്ചില്ലെങ്കിലും നീയെനിക്ക് മറുപടി തന്നു. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എന്റെ ഹൃദയ നൊമ്പരം ഇത്തിരി കുറഞ്ഞ പോലെ തോന്നി...

അറിയില്ല എനിക്കും നിനക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് . എന്നെങ്കിലും നീയിതു വായിക്കുകയാണെങ്കില്‍ ഒന്നേ എനിക്ക് നിന്നോട് പറയാനൊള്ളൂ ..ഞാന്‍ എന്നും നിന്റെ കൂടെ ഉണ്ടാവും,എന്റെ കൊച്ചു ഹൃദയം നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും വെറുക്കാനെനിക്ക് കഴിയില്ല. നീയെന്നെ ഒരിക്കലും വെറുക്കരുത്. അറിഞ്ഞോ അറിയാതെയോ ഞാന്‍ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്...........!!!


സ്നേഹത്തോടെ
സ്വന്തം സുഹൃത്ത്

71
June 9, 2010 Post By: സിനു

"കദീസുവിന്റെ മൂക്കുസ്മാന്‍"...

ട്ര്‍ണീം..ട്ര്‍ണീം..ഫോണ്‍ നില്‍ക്കാതെ ബെല്ലടിക്കാന്‍ തുടങ്ങി. അടുക്കളയില്‍ നിന്നും ഓടി വന്നു ഫോണ്‍ എടുത്തപ്പോഴേക്കും അത് കട്ടായി.
വീണ്ടും അടിക്കുന്നതും കാത്തു കദീസു ഫോണിന്റെ അടുത്ത് തന്നെ നിന്നു. മേശപ്പുറത്തിരിക്കുന്ന ഉസ്മാന്റെ ഫോട്ടോയിലേക്ക് നോക്കി.
ചിന്തകള്‍ കദീസുവിനെ വിട്ടു ഭൂതകാലത്തേക്ക് മടങ്ങിപ്പോയി..!

പണിയൊന്നുമില്ലാതെ തേരാ പാരാ നടക്കണ ഉസ്മാന് ഓരോ ദിവസവും നേരം പുലരുന്നത് കദീസുവിന്റെ മൊഞ്ച് ആസ്വദിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
കദീസുവിനെ ഒരു നോക്ക് കാണാന്‍ നേരം വെളുത്താല്‍ മാറ്റി ഒരുങ്ങി സ്കൂളിനടുത്തെ ബാലന്റെ തയ്യല്‍ കടയിലെത്തും കദീസു വരുന്നതും കാത്ത്..
കദീസു സ്കൂളിലേക്ക് തിരിയും വരെ അവളുടെ കുണുങ്ങികൊണ്ടുള്ള നടപ്പും കണ്ടു ഉസ്മാന്‍ പരിസര ബോധമില്ലാതെ നോക്കി നില്‍ക്കും!

ഉസ്മാന്റെ ഹൃദയത്തില്‍ തന്നോടുള്ള സ്നേഹം കൂട് കൂട്ടിയത് കദീസുവിന് ഒരിക്കലും അറിയില്ലായിരുന്നു..
അവളോട തന്റെ അനുരാഗം പറയാനുള്ള അവസരം കിട്ടിയിട്ടുമില്ല. കാരണം അവളെ കാണുമ്പോഴെല്ലാം വാല് പോലെ അവളുടെ ബാപ്പസൈതാലി ഹാജി കൂടെ ഉണ്ടാകും.

ദിവസങ്ങള്‍ കഴിയും തോറും ഉസ്മാന് കദീസുവിനോടുള്ള സ്നേഹം അണപൊട്ടി ഒഴുകാന്‍ തുടങ്ങി. ഹൃദയത്തില്‍ നിന്നും സ്നേഹം തൊണ്ടക്കുഴിയില്‍ എത്തിയപ്പോള്‍ ഉസ്മാന് ശ്വാസം കിട്ടാതെയായി തനിക്കു കദീസുവിനോടുള്ള സ്നേഹം മറച്ചു വെക്കാതെ ഉമ്മയോട് പറയാന്‍ തീരുമാനിച്ചു..
അടുക്കളപ്പുറത്ത് പാത്രം കഴുകിക്കൊണ്ടിരികുന്ന ഉമ്മയുടെ അടുത്ത് ചെന്ന് സ്നേഹത്തോടെ ഉമ്മാന്റെ അരികില്‍ ഇരുന്നു പാത്രങ്ങള്‍ ഉമ്മാക്ക് എടുത്തു കൊടുത്ത്ഉമ്മാനെ സഹായിക്കാന്‍ തുടങ്ങി..
പതിവില്ലാത്ത സ്നേഹവും പെരുമാറ്റവും കണ്ടപ്പോള്‍ ഉമ്മ ജമീലാത്ത ഉസ്മാനോടു ചോദിച്ചു..
"ന്താ..ഉസ്മാനെ അനക്ക് പറ്റിയെ...തിന്ന പാത്രം കൂടി നീക്കി വെക്കാത്ത ഇജ്ജ് ന്റൊപ്പം പാത്രം മോറാന്‍ കൂടേണ്ട"..

ഉസ്മാന്‍ ഉമ്മാ..ഉമ്മാന്നു വിളിച്ചു കൊണ്ട് കുണുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ ജമീലാത്താക്ക് ദേഷ്യം വന്നു.
"ഇജ്ജ് കാര്യം പറയ്‌ ഉസ്മാനെ...ഇച്ച് അടുപ്പത്ത് നൂറൂട്ടം പണിള്ളതാ".........

"ഉമ്മാ.....നിക്ക് പാറപ്പറമ്പിലെ കദീസൂനെ പെരുത്തിഷ്ട്ടാ....ങ്ങള് ബാപ്പനോട് പറഞ്ഞിട്ട് ഓളെ ച്ച്..കെട്ടിച്ചെരണം"

ഉസ്മാന്റെ വാക്കുകള്‍ കേട്ട ജമീലാത്താക്ക് അരിശം കയറി..കഴുകിക്കൊണ്ടിരുന്ന അലൂമിനിയം പാത്രം നിലത്തേക്കിട്ടു.
കട കട ശബ്ദത്തോടെ ഉരുണ്ടു വന്ന പാത്രം ഉസ്മാന്റെ കാലില്‍ തട്ടി നിന്നു.

"അനക്കെന്താ ഉസ്മാനെ...പിരാന്താ....?
പണിം കൂലീം ഇല്ലാതെ തെക്കോട്ടും ബടക്കൊട്ടും നടക്കണ അനക്ക് ആരെങ്കിലും പെണ്ണ് തരോ...?
ബാപ്പാന്റൊപ്പം ഒന്ന് പീടീല് പോയിരുന്നോ..ബാപ്പാക്കൊരു കൈസഹായം ആവൂലെന്നു പറയുമ്പം ഇജ് കേക്കൂല..
അല്ലെങ്കിലും പാറപ്പറമ്പില് ഉള്ളോര് കായിക്കാരെല്ലേ..ഓല്‍ക്ക് ഞമ്മളെ പറ്റോ?
ന്റെ മോളെ പത്താം തരം വരെ പഠിപ്പിക്കും ഇന്നട്ട് ഗള്‍ഫ്‌കാര്‍ക്കെ കേട്ടിക്കൂന്ന് ഓളെമ്മ എപ്പളും പറയിണത് ഞാന്‍ എത്രട്ടം കേട്ടതാ....

ജമീലാത്താന്റെ വാക്കുകള്‍ കലന്തന്‍ഹാജിയുടെ മരമില്ലിലെ മരം ഈരുന്ന വാളുപോലെ ഉസ്മാന്റെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു !
ഹൃദയ വേദന ഒരു വിധം കടിച്ചു പിടിക്കുമ്പോള്‍ അവന്റെ മനസ്സില്‍ ഗള്‍ഫില്‍ പോയി പാറപ്പറമ്പുകാരേക്കാള്‍ വലിയ കാശ് കാരനാവണം എന്ന മോഹമായിരുന്നു.
ഗള്‍ഫില്‍ പോയി പൈസക്കാരനായി വന്നാല്‍ കദീസൂനെ ആരെയും കൂസാതെ ഞെളിഞ്ഞു നിന്ന് ചോദിക്കാലോ എന്നായിരുന്നു മനസ്സില്‍...

ഉമ്മാടെ കുടുംബത്തീന്നു ഓഹരി കിട്ടിയ അഞ്ചു സെന്റ്‌ ഭൂമി വിറ്റ് ആ..കാശ് ആമിന ട്രാവല്‍സ് നടത്തുന്ന കുഞ്ഞാണിയുടെ കയ്യില്‍ വിസക്ക് വേണ്ടി കൊടുത്തു.
തികയാതെ വന്ന കാശ് ഉമ്മാന്റെ കാതിലെ ചിറ്റും അരഞ്ഞാണവും വിറ്റുണ്ടാക്കി..!
ഏറെ കാത്തിരിക്കേണ്ടി വന്നില്ല..ഉസ്മാനുള്ള വിസ വിമാനത്തിന്റെ ഫോട്ടോയുള്ള ആമിന ട്രാവല്‍സിന്റെ വെളുത്ത കവറില്‍ കുഞ്ഞാണി ഉസ്മാന്റെ കയ്യില്‍ കൊടുത്തു. ഉസ്മാന്‍ ആ കവറിലുള്ള വിമാനത്തിലേക്കൊന്നു നോക്കി..അറബിക്കുപ്പായവുമിട്ട് കദീസുവിന്റെ വീടിന്റെ ഉമ്മറത്ത്‌ പോയി കദീസുവിനെ ഇറക്കി കൊണ്ട് വരുന്നത് സ്വപ്നം കണ്ടു.!

ഗള്‍ഫിലേക്ക് പോവാനുള്ള ആഹ്ലാദത്തില്‍ മതി മറന്ന ഉസ്മാന്‍...കൂട്ടുകാരന്റെ ബൈക്ക് കടം വാങ്ങി ദൂര ഭാഗങ്ങളിലുള്ള ബന്ധു വീടുകളില്‍ യാത്ര പറയാന്‍ പോവാനോരുങ്ങി.
വീടിന്റെ മുറ്റത്തുനിന്നും ബൈക്ക് സ്റ്റാര്‍ട്ടാക്കി വേലിക്കരികിലെത്തിയപ്പോ ദേ..കെടക്കണ് ഉസ്മാനും ബൈക്കും താഴെ..!!
ശബ്ദം കേട്ട് ഉമ്മ ജമീലാത്തയും ബാപ്പ മൂസാക്കയും ഓടി ഉമ്മറത്തെത്തി നോക്കുമ്പോള്‍ ഉസ്മാന്‍ താഴെയും ബൈക്ക് മുകളിലും..
"എന്താടാ ഉസ്മാനെ...എന്താ ഒരൊച്ച... അനക്കെന്താ അതിന്റെ ചോട്ടില് പണി?
ബൈക്കിനടിയില്‍ കിടക്കുന്ന ഉസ്മാനെ നോക്കി ബാപ്പ ചോദിച്ചു
"ഇതുപ്പാ..കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടിയാ".. ബാപ്പാന്റെ ചോദ്യത്തിന് മുന്നിലും ഉസ്മാന്‍ വിട്ടു കൊടുത്തില്ല!
"ഇമ്മാതിരി ബണ്ടിമേലോന്നും ഇജ്ജ് പോണ്ട..! നടക്കാന്‍ കാലില്ലെ ഹംക്കേ അനക്ക്"...
ഉപ്പാന്റെ ബാക്കി നാടന്‍ തെറിയും കൂടെ കേള്‍ക്കാന്‍ നില്‍ക്കാതെ.. ഉസ്മാന്‍ ഒരുവിധം ബൈക്ക് താങ്ങിപ്പിടിച്ചുയര്‍ത്തി സ്റ്റാര്‍ട്ടാക്കി മുന്നിലേക്കെടുത്തു നേരെ പോയത് ബഷീറിന്റെ ബാര്‍ബര്‍ ഷോപ്പിലേക്കാണ്...
ബഷീറിനു വലതു കണ്ണിനെ കാഴ്ചയോള്ളൂ..ഇടത്തേ കണ്ണിനു പൂര്‍ണ്ണമായിട്ടും കാഴ്ചയില്ല!
ഉസ്മാന്റെ താടി വടിച്ചു മീശ വെട്ടുന്നതിനിടയിലാണ് മൂക്കിലെ പുറത്തേക്കു വന്ന രോമം ബഷീറിന്റെ വലത്തേ കണ്ണില്‍ പെട്ടത്.. കറങ്ങുന്ന കസേര പിടിച്ചു തിരിച്ചിട്ടു ഉസ്മാന്റെ മൂക്കിനു നേരെ ബഷീര്‍ കത്രിക അടുപ്പിച്ചു.
"എന്റുമ്മാ"..... ഒരലര്‍ച്ച കേട്ട് ബാര്‍ബര്‍ ഷോപ്പില്‍ സിനിമാ വാരിക വായിക്കാന്‍ വന്നിരുന്നിരുന്ന അങ്ങാടിപ്പിള്ളേര് നോക്കിയപ്പോള്‍ ഉസ്മാന്റെ മൂക്കിന്റെ രണ്ടു ദ്വാരം വേര്‍തിരിക്കുന്ന മദ്യ ഭാഗമാണ് കണ്ണ് കാണാത്ത ബഷീര്‍ കട്ട് ചെയ്തത്!!
അങ്ങിനെ അന്ന് മുതല്‍ തല തെറിച്ച അങ്ങാടിപ്പിള്ളേര് ഉസ്മാനെ മൂക്കുസ്മാന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അത് പിന്നെപ്പിന്നെ..നാട്ടില്‍ പരക്കുകയും ചെയ്തു.

മൂക്കിന്റെ മുറിവെല്ലാം ഉണങ്ങി ഒരു ബന്ധു വീട്ടില്‍ യാത്ര പറഞ്ഞു വരുമ്പോള്‍ വഴിയില്‍ കണ്ട പള്ളിയില്‍ കയറി അസര്‍ നിസ്ക്കരിക്കാന്‍ തീരുമാനിച്ചു
ഗള്‍ഫില്‍ ചെന്നാല്‍ നിസ്ക്കാരം ഒഴിവാക്കാന്‍ പറ്റില്ല എന്ന് കാരണവന്മാര്‍ പറയുന്നത് കേട്ടപ്പോള്‍ ഒരു പ്രക്ടീസാവാന്‍ വേണ്ടി അത് വരെ നിസ്ക്കാരമില്ലാതിരുന്ന ഉസ്മാന്‍.. നിസ്ക്കാരം തുടങ്ങിയതാണ്‌!
വുളു എടുത്തു പള്ളിക്കകത്ത്‌ കയറിയ ഉസ്മാന് ആകെ കണ്‍ഫ്യൂഷനായി..
നിസ്ക്കാരപ്പള്ളി ആയതു കാരണം ഖിബല (നിസ്ക്കരിക്കാന്‍ തിരിഞ്ഞു നില്‍ക്കേണ്ട വശം) അടയാളം ഒന്നുമുണ്ടായിരുന്നില്ല.
ഉസ്മാന്‍ നോക്കിയപ്പോള്‍ ആരെയും കണ്ടില്ലതാനും... രണ്ടും കല്പിച്ചു ഏതോ ഒരു ഭാഗത്തേക്ക് തിരിഞ്ഞു നിസ്ക്കാരം തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോഴാണ് ബാക്കില്‍ നിന്നും കുശു കുശു ശബ്ദം കേട്ടത്........
ഉസ്മാന്‍ പാടുപെട്ടു ബാക്കിലേക്ക് ഇടക്കണ്ണിട്ടു നോക്കിയപ്പോള്‍ തന്നെ പിന്തുടര്‍ന്ന് ഒരുപാട് പേര്‍ നിസ്ക്കരിക്കുന്നു
പിന്നീട് കയറി വന്ന ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു ഇമാം(നിസ്ക്കാരത്തിന് നേതൃത്വം കൊടുക്കുന്നയാള്‍) തിരിഞ്ഞു നില്‍ക്കുന്ന ഭാഗം ശരിയെല്ലെന്ന്!
ഇത് കേട്ട ഉസ്മാന്‍ ഒരൊറ്റ ഡയലോഗ്!!
"എബൌട്ടെന്‍"
ഇത് കേട്ടതും തന്നെ പിന്തുടരുന്ന നിസ്ക്കാരക്കാര്‍ എല്ലാം പിന്നിലേക്ക്‌തിരിഞ്ഞു
ഇമാം ആയി നിന്ന ഉസ്മാന്‍ നോക്കുമ്പോള്‍ തന്നെ പിന്‍തുടര്ന്നവരെല്ലാം മുന്നിലും ഇമാം ആയ താന്‍ ബാക്കിലും!
ഇനിയിപ്പോള്‍ തന്റെ ആവശ്യമില്ലല്ലോ...! ഉസ്മാന്‍ അവിടെ നിന്നും തടിയൂരി..

അങ്ങിനെ കാത്തിരുന്ന ആ ദിവസം വന്നെത്തി.....മൂക്ക്ഉസ്മാന്‍ ഗള്‍ഫിലേക്ക് പറന്നു....
എല്ലാവരെയും പോലെ തന്നെ..ഏറെ പ്രതീക്ഷകളുമായാണ് മൂക്കുസ്മാനും പ്രവാസ ലോകത്തേക്ക് കാലെടുത്തു വെച്ചത്.
വകയിലെ ഒരളിയന്റെ റൂമിലേക്കായിരുന്നു ഉസ്മാന്‍ പോയത്.. റൂമിലെത്തുവോളം ഒരു ഫൈവ് സ്റ്റാര്‍ സെറ്റപ്പായിരുന്നു ഉസ്മാന്റെ മനം നിറയെ..
പക്ഷെ..അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഉസ്മാന്‍ പ്രതീക്ഷിച്ചതായിരുന്നില്ല..!പത്തിരുപതു പേര്‍ ഒരേ മുറിയില്‍ ഒന്നിച്ചുറങ്ങുന്നു!
പല ട്യൂണിലുള്ള കൂര്‍ക്കം വലികളും കേള്‍ക്കാമായിരുന്നു..അവരുടെ കൂടെ ഒരു വിധം ഉസ്മാനും ആ രാത്രി തള്ളി നീക്കി..
രാവിലെ എണീറ്റപ്പോള്‍ ഉസ്മാന്‍ അളിയനോടായി പറഞ്ഞു..
"അളിയാ ഇന്നലെ രാത്രി ഞാനൊരു പോള കണ്ണടച്ചിട്ടില്ല.. ഒന്ന് തിരിഞ്ഞു കിടക്കാന്‍ ഞാന്‍ പെട്ട പാടെ..!പുറത്തു പോയി തിരിഞ്ഞു വന്നാണ് ഞാനൊന്ന് തിരിഞ്ഞു കിടന്നത്"!

ദിവസങ്ങള്‍ കടന്നു പോയി.....ഒരു ദിവസം അളിയന്‍ വന്നത് ഉസ്മാനുള്ള ജോലിയുമായാണ്‌..
പുതിയ ജോലി കിട്ടിയതറിഞ്ഞു ഒരുങ്ങിയിറങ്ങിയ ഉസ്മാനെ കണ്ട അളിയന്‍ പറഞ്ഞു.." രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടാകും പിന്നെയത് പയ്യെ.. ശരിയായിക്കൊള്ളും!
"നാട്ടിലെ ബുദ്ധിമുട്ട് കാരണമാണ് ഇങ്ങോട്ട് പോന്നത്..ഇവിടെയും ബുദ്ധിമുട്ടോ..?അളിയന്റെ സംസാരത്തില്‍ നീരസം തോന്നിയ ഉസ്മാന്‍ ചോദിച്ചു.
"എന്നാല്‍ പിന്നെ ആ.. രണ്ടു ദിവസത്തെ ബുദ്ധിമുട്ട് കഴിഞ്ഞു പോയാല്‍ പോരെ അളിയാ"...ഉസ്മാന്‍ കളിയാക്കിക്കൊണ്ട് മറുപടി കൊടുത്തു!

ജോലി പിടിച്ചില്ലെങ്കിലും ജോലി സ്ഥലത്തു താമസിക്കുന്ന റൂം ഉസ്മാന് നന്നായി പിടിച്ചു...അളിയന്റെ റൂമിലെ പോലെ തിരിഞ്ഞു കിടക്കാന്‍ പുറത്തു പോയി വരേണ്ട ആവശ്യമില്ല...അത് തന്നെ മഹാ ഭാഗ്യം!!
കൂടെ താമസിക്കുന്നവരെല്ലാം സുഹൃത്തുക്കളായി.. കയ്യില്‍ കാശ് കിട്ടിത്തുടങ്ങി... വീട്ടിലെ പ്രാരാബ്ധങ്ങളും കുറഞ്ഞു വന്നു..
ഓലമേഞ്ഞ പുര പാറപ്പറമ്പുകാരേക്കാള്‍ വലിയ ടെറസായി മാറി..ഇതിനിടയില്‍ കദീസുവിനെ ഉസ്മാന്‍ മറന്നു തുടങ്ങിയിരുന്നു!
മൂക്കുസ്മാന്‍ ശരിക്കും ഗള്‍ഫുകാരനായി മാറി. എന്നാലും തനിക്കു കിട്ടിയ പേര് മാത്രം ആരും മാറ്റി വിളിച്ചില്ല.

വര്‍ഷങ്ങള്‍ രണ്ടു കൊഴിഞ്ഞു...........മൂക്കുസ്മാന്‍ ലീവിന് നാട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തി ഒന്നുറങ്ങാന്‍ കിടന്നപ്പോഴാണ്‌ ഉമ്മ ജമീലാത്ത വാതിലിനു മുട്ടിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റു കണ്ണ് തിരുമ്മി മുറിയില്‍ നിന്ന് പുറത്തേക്കു വന്നപ്പോള്‍ മുന്നില്‍ ബ്രോക്കെര്‍ കുഞ്ഞിപ്പാത്തു!
മുഖം കഴുകി വന്നപ്പോഴേക്കും ജമീലാത്ത മൂന്നു ഫോട്ടോകള്‍ ഉസ്മാന്റെ മുന്നിലേക്ക്‌ നീട്ടി.. മനസ്സിലാ മനസ്സോടെ പ്രാകി കൊണ്ട് ഉസ്മാന്‍ ഫോട്ടോ വാങ്ങി നോക്കി.. രണ്ടാമത് നോക്കിയ ഫോട്ടോ കണ്ടപ്പോ..ഉസ്മാന്‍ ഒരു നിമിഷം പതറി!
"താന്‍ സ്നേഹിച്ച ഒരുകാലത്ത് തന്റെ സ്വപ്നമായിരുന്ന കദീസു!!

പിറ്റേന്ന് തന്നെ ഉസ്മാന്‍ കദീസുവിനെ പെണ്ണ് കാണാനുള്ള ഒരുക്കത്തിലായിരുന്നു..അപ്പോഴാ കൂട്ടുകാരെല്ലാം പറഞ്ഞത് ആദ്യമായി പെണ്ണ് കാണാന്‍ പോവുമ്പോള്‍ വലിയ ബേജാറാ..! പെണ്ണിനെ കാണുമ്പോള്‍ വിറക്കും ഒന്നും ചോദിക്കാന്‍ കിട്ടില്ലാ..കദീസൂനെ നിനക്കറിയാമെങ്കിലും അവള്‍ക് നിന്നെ കുറിച്ച് അറിയില്ലല്ലോ..
ഉസ്മാന്‍ ഏതായാലും പോവുന്നതിനു മുന്പ് അഡ്വാന്‍സായി കുറച്ചു ചോദ്യങ്ങള്‍ പഠിച്ചു വെക്കാന്‍ തീരുമാനിച്ചു..
ആദ്യമായി പേര്! രണ്ടാമത് എത്രയിലാ പഠിക്കണേ..
പിന്നെ നമ്മുടെ കദീസുവല്ലേ..നിനക്ക് എന്നെ ഇഷ്ട്ടായോ..എനിക്ക് നിന്നെ ഇഷ്ട്ടായി..ഇത്രയും ഉസ്മാന്‍ മനപ്പാടമാക്കി!

പാറപ്പറമ്പില്‍ സൈതാലി ഹാജിയുടെ വീട്ടിലെ കോലായയില്‍ മൂക്കുസ്മാന്‍ ഞെളിഞ്ഞിരുന്നു.
ചായയും പലഹാരങ്ങളും എത്തി..ചായ കുടിച്ചപ്പോള്‍ സൈതാലി ഹാജി ചോദിച്ചു..
"പെണ്ണിനെ കാണേണ്ടേ.. ?
ഉസ്മാന് ആദ്യം നാണമായി പിന്നെ നാണം മാറി ബേജാറായി..
ഉസ്മാന്റെ മുന്നില്‍ തന്റെ ഒരു കാലത്തെ സ്വപ്നമായിരുന്ന കദീസു നില്‍ക്കുന്നു!
വിശ്വസിക്കാന്‍ കഴിയുന്നില്ല.. ഇത് സ്വപ്നമോ,യഥാര്‍ത്ഥമോ? ഉസ്മാന്‍ തന്റെ കൈത്തണ്ടയില്‍ ഒന്ന് പിച്ചി നോക്കി..വേദന തോന്നിയപ്പോള്‍ മനസ്സിലായി ഇത് സ്വപ്നമല്ല. കദീസു പഴയതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു.
ഉസ്മാന്‍ കദീസുവിനെ ഒന്ന് നോക്കി വിളറിയ പുഞ്ചിരി സമാനിച്ചു കൊണ്ട് ആദ്യ ചോദ്യം ചോദിച്ചു
"എത്രയിലാ പേര്"..
പഠിച്ചു വെച്ച ചോദ്യങ്ങള്‍ ആദ്യത്തെതും രണ്ടാമത്തെതും മിക്സഡ്‌ ആയി ചോദിച്ചപ്പോള്‍..
പക്ഷെ.. കദീസു പതറിയില്ല.. അവള്‍ ഉടന്‍ ഉത്തരം കൊടുത്തു.
"പത്തില്‍ കദീസു"
ഉസ്മാന്‍ വീണ്ടും മൂന്നാമത്തെയും നാലാമത്തെയും ചോദ്യം കുഴച്ചു മറച്ചു ഒരുമിച്ചു ചോദിച്ചു.
"എനിക്ക് എന്നെ ഇഷ്ട്ടായി..നിനക്ക് നിന്നെ ഇഷ്ട്ടായോ"??
ഈ ചോദ്യത്തിന് മുന്‍പില്‍ കദീസു ഒരു നിമിഷം ആലോചിച്ചുനിന്നു എന്നിട്ട് മറുപടി കൊടുത്തു..
"അത് വലിയ കഷ്ട്ടായി"......
ഇന്റെര്‍വ്യൂ കഴിഞ്ഞപ്പോഴേക്കും കദീസു ഉസ്മാന് ചേര്‍ന്ന പെണ്ണ് തന്നെ എന്ന തീരുമാനെത്തില്‍ എത്തിക്കഴിഞ്ഞിരുന്നു അവന്‍.
വളരെ ആര്‍ഭാടപൂര്‍വം അവരുടെ വിവാഹം കഴിഞ്ഞു. കുറഞ്ഞ മാസങ്ങള്‍ ഒരുമിച്ചു ജീവിച്ചപ്പോഴേക്കും മൂക്കുസ്മാന്റെ ലീവ് കഴിയാറായി.
മൂക്കുസ്മാന്‍ ഗള്‍ഫിലേക്ക് തിരിച്ചു. കദീസു ദിവസങ്ങളും എണ്ണി നാട്ടില്‍ കാത്തിരിപ്പായി...

ട്ര്‍ണീം..ട്ര്‍ണീം..ഫോണിന്റെ ശബ്ദം കദീസുവിനെ ചിന്തയില്‍ നിന്നുണര്‍ത്തി മറു തലക്കല്‍ ഉസ്മാന്‍ തന്നെ..
എന്നെത്തെയും പോലെത്തന്നെ ഇന്റര്‍നെറ്റ്‌ ഫോണില്‍ നിന്നുള്ള ക്ലിയറില്ലാത്ത കോള്‍..!

69
May 19, 2010 Post By: സിനു

നിന്നേയും കാത്ത്..

കാല ചക്രത്തിന്‍ കറക്കത്താല്‍

മാറി മറയുന്നു വേനലും വര്‍ഷവും.
ഏകാന്ത പഥികയായി ഞാനെന്നുമീ
ജീവിത യാത്രയില്‍..!

മോഹങ്ങള്‍ ചിതലരിക്കും മുമ്പേ..
നീയെത്തുമോ എന്നരികിലായ്.
ഓര്‍മ്മകള്‍ ആര്‍ദ്രമാക്കുന്നീ മിഴികളെ..
സ്നേഹ ലാളനം നിനക്കായ്-
ഒരുക്കി വെച്ചു ഞാന്‍..!

തുടിക്കുമെന്‍ നെഞ്ചകം നിന്‍ വരവിനായ്
താരാട്ട് പാടി മാറില്‍ ചേര്‍ത്തുറക്കാനായ്
മുടിയിഴകളില്‍ തഴുകി തലോടാനായ്
കാത്തിരിപ്പൂ നിനക്കായ് ഞാന്‍.!

നീ വരുമെന്ന പ്രതീക്ഷയുമായ്..
എന്നില്‍ ജീവവായു നിറച്ചീടുവാന്‍
എന്‍ വേദനകള്‍ ആരോടും ഉര ചെയ്യാതെ..
ഹൃദയത്തില്‍ ഒതുക്കി ഞാന്‍
എന്നും ഒരു തേങ്ങലായി..!!

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ